ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Saturday, May 2, 2015

യേശുവിനെ കുറ്റംവിധിച്ച മഹാപുരോഹിതൻ

യേശുവിനെ കുറ്റംവിധിച്ച മഹാപുരോഹിതൻ
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്‌ നവംബർ മാസം. യെരൂശലേമിലെ ഓൾഡ്‌ സിറ്റിക്ക് ഏകദേശം ഒരു കിലോമീറ്റർ തെക്ക് ഒരു പാർക്കിന്‍റെയും ബന്ധപ്പെട്ട റോഡിന്‍റെയും പണി നടക്കുകയായിരുന്നു. യാദൃച്ഛികമായി ഒരു ട്രാക്‌റ്റർ പുരാതന കാലത്തെ ഒരു ശവസംസ്‌കാര ഗുഹയുടെ മേൽത്തട്ട് ഇളക്കിമാറ്റി. പൊ.യു.മു. ഒന്നാം നൂറ്റാണ്ടുമുതൽ പൊ.യു. ഒന്നാം നൂറ്റാണ്ടുവരെ ആ പ്രദേശം വലിയ ഒരു സെമിത്തേരിയായിരുന്നു. പ്രസ്‌തുത ഗുഹയിൽ പുരാവസ്‌തുശാസ്‌ത്രജ്ഞന്മാർ രസകരമായ ഒരു കണ്ടെത്തൽ നടത്തുകയുണ്ടായി.
ആ ഗുഹയിൽ 12 അസ്ഥിപേടകങ്ങൾ ഉണ്ടായിരുന്നു. മൃതശരീരം അടക്കി ഏകദേശം ഒരു വർഷത്തിനുശേഷം അത്‌ അഴുകിക്കഴിയുമ്പോൾ അവശേഷിക്കുന്ന അസ്ഥികൾ ശേഖരിച്ചു സൂക്ഷിക്കുന്ന പെട്ടികളാണ്‌ ഇവ. മനോഹരമായ കൊത്തുപണിയോടുകൂടിയ ഒരു അസ്ഥിപേടകത്തിന്‍റെ വശത്ത്‌ യെഹോസെഫ്‌ ബാർ കയ്യഫാ (കയ്യഫാവിന്‍റെ മകനായ യോസേഫ്‌) എന്ന് ആലേഖനം ചെയ്‌തിരുന്നു. ഇന്നുവരെ കണ്ടെടുത്തിട്ടുള്ളതിലേക്കും പകിട്ടേറിയ പേടകങ്ങളിൽ ഒന്നായിരുന്നു അത്‌.
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോടതി വിസ്‌താരത്തിന്‌, അതായത്‌ യേശുക്രിസ്‌തുവിന്‍റെ വിചാരണയ്‌ക്ക് അധ്യക്ഷത വഹിച്ച മഹാപുരോഹിതന്‍റെ ശവകുടീരമായിരിക്കാം ഇതെന്ന് തെളിവു സൂചിപ്പിക്കുന്നു. യഹൂദ ചരിത്രകാരനായ ജോസീഫസ്‌ ഈ മഹാപുരോഹിതനെ “കയ്യഫാവ്‌ എന്നു വിളിക്കപ്പെട്ടിരുന്ന യോസേഫ്‌” ആയി തിരിച്ചറിയിക്കുന്നു. തിരുവെഴുത്തുകൾ കയ്യഫാവ്‌ എന്നു മാത്രമേ പറയുന്നുള്ളൂ. എന്തുകൊണ്ടാണ്‌ ഈ വ്യക്തി ശ്രദ്ധാർഹനായിരിക്കുന്നത്‌? യേശുവിനെ കുറ്റംവിധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ എന്താണ്‌?
കുടുംബപശ്ചാത്തലം
മറ്റൊരു മഹാപുരോഹിതനായ ഹന്നാവിന്‍റെ പുത്രിയായിരുന്നു കയ്യഫാവിന്‍റെ ഭാര്യ. (യോഹന്നാൻ 18:13) നല്ല കുടുംബക്കാരുമായിട്ടാണ്‌ ബന്ധുത സ്ഥാപിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഇരുകൂട്ടരും ആഗ്രഹിച്ചതിനാൽ വിവാഹനിശ്ചയം കഴിഞ്ഞ് ഒരുപക്ഷേ വർഷങ്ങൾക്കുശേഷമാണ്‌ വിവാഹം നടന്നത്‌. പൗരോഹിത്യ പാരമ്പര്യത്തിന്‍റെ ആധികാരികത ഉറപ്പാക്കാൻ വംശാവലി ശ്രദ്ധാപൂർവം പരിശോധിക്കേണ്ടിയിരുന്നു. ഇരു കുടുംബങ്ങളും ധനാഢ്യരും കുലീനരും ആയിരുന്നതായി കാണപ്പെടുന്നു. സാധ്യതയനുസരിച്ച് യെരൂശലേമിലെ വിസ്‌തൃതമായ തോട്ടങ്ങളിൽനിന്നുള്ള ആദായമായിരുന്നു അവരുടെ സമ്പത്തിന്‌ ആധാരം. രാഷ്ട്രീയ രംഗത്ത്‌ തന്‍റെ മരുമകൻ തനിക്ക് ആശ്രയയോഗ്യനായ ഒരു തുണയായിരിക്കുമെന്ന് ഉറപ്പുവരുത്താൻ ഹന്നാവ്‌ നിസ്സംശയമായും ആഗ്രഹിച്ചിരുന്നു. ഹന്നാവും കയ്യഫാവും സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന സദൂക്യ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നതായി കാണപ്പെടുന്നു.—⁠പ്രവൃത്തികൾ 5:17.
ഒരു പ്രമുഖ പുരോഹിത കുടുംബത്തിലെ അംഗമെന്ന നിലയിൽ, എബ്രായ തിരുവെഴുത്തുകളോടും അതിന്‍റെ വ്യാഖ്യാനത്തോടും ബന്ധപ്പെട്ട വിദ്യാഭ്യാസം കയ്യഫാവിന്‌ ലഭിച്ചിട്ടുണ്ടാവണം. 20 വയസ്സുള്ളപ്പോൾ ആലയശുശ്രൂഷ ആരംഭിച്ചിരുന്നിരിക്കാമെങ്കിലും എത്രാമത്തെ വയസ്സിലാണ്‌ അദ്ദേഹം മഹാപുരോഹിതനായത്‌ എന്നത്‌ അജ്ഞാതമാണ്‌.
മഹാപുരോഹിതന്മാരും മുഖ്യപുരോഹിതന്മാരും
പരമ്പരാഗതവും ആജീവനാന്തവുമായ ഒരു പദവിയായിരുന്നു മഹാപുരോഹിതസ്ഥാനം. എന്നാൽ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ ഹാസ്‌മോനേയർ അതു തകിടംമറിച്ചു.* മഹാപുരോഹിതന്മാരെ വാഴിക്കുകയും താഴെയിറക്കുകയും ചെയ്‌തുകൊണ്ട് ഈ ഔദ്യോഗികപദവിയിൽ വ്യക്തികളെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്ന് പിന്നീട്‌ മഹാനായ ഹെരോദാവ്‌ വ്യക്തമാക്കി. യെഹൂദ്യയിലെ റോമൻ ഗവർണർമാരും സമാനമായ രീതി പിൻപറ്റി.
ഇത്തരം സംഭവവികാസങ്ങൾ, ‘മുഖ്യപുരോഹിതന്മാർ’ എന്ന് തിരുവെഴുത്തുകൾ വിശേഷിപ്പിക്കുന്ന ഒരു ഗണത്തിന്‍റെ ആവിർഭാവത്തിന്‌ ഇടയാക്കി. (മത്തായി 26:3, 4, ഓശാന ബൈബിൾ) കയ്യഫാവിനെ കൂടാതെ, സ്ഥാനഭ്രഷ്ടനാക്കപ്പെട്ടെങ്കിലും തുടർന്നും സ്ഥാനപ്പേരു നിലനിറുത്തിയിരുന്ന ഹന്നാവിനെപ്പോലുള്ള മുൻ മഹാപുരോഹിതന്മാർ ആ ഗണത്തിൽ ഉൾപ്പെട്ടിരുന്നു. തത്സമയത്തു പദവിയിലിരുന്ന മഹാപുരോഹിതന്‍റെയും മുൻ മഹാപുരോഹിതന്മാരുടെയും അടുത്ത കുടുംബാംഗങ്ങളും അതിൽപ്പെട്ടിരുന്നു.
യെഹൂദ്യയുടെ ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കാൻ മുഖ്യപുരോഹിതന്മാർ ഉൾപ്പെടെയുള്ള യഹൂദ കുലീനവർഗത്തെ റോമാക്കാർ അനുവദിച്ചു. അങ്ങനെ കൂടുതൽ പടയാളികളെ അയയ്‌ക്കാതെതന്നെ ആ പ്രവിശ്യയെ നിയന്ത്രണത്തിൽ നിറുത്താനും ചുങ്കം പിരിക്കാനും റോമൻ അധികാരികൾക്കു സാധിച്ചു. പുരോഹിതവർഗം ദേശത്തു ക്രമസമാധാനനില കാത്തുസൂക്ഷിക്കുകയും റോമൻ താത്‌പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ റോം പ്രതീക്ഷിച്ചു. റോമൻ ആധിപത്യത്തെ എതിർത്തിരുന്ന യഹൂദ നേതാക്കന്മാരെ റോമൻ ഗവർണർമാർക്ക് അത്ര കാര്യമല്ലായിരുന്നു. എന്നാൽ സുസ്ഥിരമായ ഒരു ഗവൺമെന്‍റിനുവേണ്ടി സഹകരിച്ചുപ്രവർത്തിക്കുന്നത്‌ ഇരുകൂട്ടർക്കും പ്രയോജനം ചെയ്യുമായിരുന്നു.
കയ്യഫാവിന്‍റെ കാലമായപ്പോഴേക്കും യഹൂദ മഹാപുരോഹിതനും രാഷ്ട്രീയ നേതാവും ഒരാൾതന്നെ ആയിത്തീർന്നിരുന്നു. പൊ.യു. 6-ൽ അല്ലെങ്കിൽ 7-ൽ സിറിയയിലെ റോമൻ ഗവർണറായ കുറേന്യൊസാണ്‌ ഹന്നാവിനെ മഹാപുരോഹിതസ്ഥാനത്തു നിയമിച്ചത്‌. അത്യാഗ്രഹം, സ്വജനപക്ഷപാതം, അടിച്ചമർത്തൽ, അക്രമം എന്നിവ യഹൂദ കുലീന കുടുംബങ്ങളുടെ മുഖമുദ്രയായിരുന്നെന്ന് റബ്ബിമാരുടെ പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. തന്‍റെ മരുമകൻ “ആലയത്തിന്‍റെ കാര്യനിർവഹണരംഗത്ത്‌ എത്രയും പെട്ടെന്നു മുൻനിരയിലെത്തുന്നുവെന്ന്” ഉറപ്പുവരുത്താൻ മഹാപുരോഹിതനായ ഹന്നാവ്‌ പ്രവർത്തിച്ചിരിക്കുമെന്ന് ഒരു എഴുത്തുകാരി കരുതുന്നു. “കയ്യഫാവ്‌ എത്ര ഉന്നത പദവിയിൽ എത്തുന്നുവോ അത്രയധികമായി അത്‌ ഹന്നാവിനു പ്രയോജനം ചെയ്യുമായിരുന്നു.”
യഹൂദ ഗവർണറായിരുന്ന വാലെർയുസ്‌ ഗ്രാറ്റുസ്‌ പൊ.യു. ഏകദേശം 15-‍ാമാണ്ടിൽ ഹന്നാവിനെ സ്ഥാനഭ്രഷ്ടനാക്കി. ഹന്നാവിന്‍റെ ഒരു പുത്രൻ ഉൾപ്പെടെ മറ്റു മൂന്നു പേർ പെട്ടെന്നുതന്നെ മാറിമാറി മഹാപുരോഹിത സ്ഥാനം അലങ്കരിച്ചു. പൊ.യു. ഏകദേശം 18-‍ാമാണ്ടിലാണ്‌ കയ്യഫാവ്‌ മഹാപുരോഹിതനാകുന്നത്‌. പൊ.യു. 26-ൽ യഹൂദയുടെ ഗവർണറായി നിയമിക്കപ്പെട്ട പൊന്തിയൊസ്‌ പീലാത്തൊസ്‌, പത്തു വർഷത്തെ തന്‍റെ ഭരണകാലം മുഴുവൻ കയ്യഫാവിനെ ആ സ്ഥാനത്തു നിലനിറുത്തി. യേശുവിന്‍റെ ശുശ്രൂഷയും അവന്‍റെ ആദിമ ശിഷ്യന്മാരുടെ പ്രസംഗവേലയും കയ്യഫാവിന്‍റെ വാഴ്‌ചക്കാലത്തായിരുന്നു. എന്നാൽ ആ ക്രിസ്‌തീയ സന്ദേശം കയ്യഫാവിനു വെറുപ്പായിരുന്നു.
യേശുവിനെ ഭയപ്പെട്ടു, ഒപ്പം റോമാക്കാരെയും
കയ്യഫാവിന്‍റെ ദൃഷ്ടിയിൽ യേശു അപകടകാരിയായ ഒരു പ്രശ്‌നക്കാരനായിരുന്നു. അധികാരവൃന്ദം ശബത്ത്‌ നിയമം വളച്ചൊടിക്കുന്നതിനെതിരെ യേശു ശബ്ദമുയർത്തി. കച്ചവടക്കാരും നാണയവിനിമയക്കാരും ചേർന്ന് ആലയത്തെ “കള്ളന്മാരുടെ ഗുഹ” ആക്കിയിരിക്കുന്നെന്നു പറഞ്ഞ് അവൻ അവരെയെല്ലാം പുറത്താക്കിക്കളഞ്ഞു. (ലൂക്കൊസ്‌ 19:45, 46) ആലയത്തിലെ ആ വ്യാപാര ഇടപാടുകളെല്ലാം നടത്തിയിരുന്നത്‌ ഹന്നാവിന്‍റെ കുടുംബമായിരുന്നെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. യേശുവിനെ നിശ്ശബ്ദനാക്കാൻ കയ്യഫാവ്‌ ശ്രമിച്ചതിന്‍റെ മറ്റൊരു കാരണം അതായിരുന്നിരിക്കാം. യേശുവിനെ അറസ്റ്റു ചെയ്യാൻ മുഖ്യപുരോഹിതന്മാർ ഉദ്യോഗസ്ഥരെ അയച്ചപ്പോൾ യേശുവിന്‍റെ വാക്കുകൾ കേട്ടു വിസ്‌മയിച്ചുപോയ അവർ വെറുംകയ്യോടെ മടങ്ങിച്ചെന്നു.—⁠യോഹന്നാൻ 2:13-17; 5:1-16; 7:14-49.
യേശു ലാസറിനെ ഉയിർപ്പിച്ചെന്നു കേട്ടപ്പോൾ യഹൂദ മതനേതാക്കന്മാർ എന്തു ചെയ്‌തെന്നു നോക്കുക. യോഹന്നാന്‍റെ സുവിശേഷം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “മഹാപുരോഹിതന്മാരും [“മുഖ്യ പുരോഹിതരും,” ഓശാന ബൈബിൾ] പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.” (യോഹന്നാൻ 11:47, 48) സൻഹെദ്രിമിന്‍റെ വീക്ഷണത്തിൽ യേശു തങ്ങളുടെ മതപ്രസ്ഥാനത്തിന്‍റെ അധികാരത്തിനും ക്രമസമാധാനനിലയ്‌ക്കും ഒരു ഭീഷണിയായിരുന്നു. അതിന്‌ പീലാത്തോസ്‌ പുരോഹിതന്മാരെ കുറ്റപ്പെടുത്തിയിരുന്നു. രാജ്യദ്രോഹപരമെന്നു റോമാക്കാർ കരുതിയേക്കാവുന്ന ഏതൊരു നീക്കവും യഹൂദരുടെ കാര്യങ്ങളിൽ ഇടപെടാൻ അവരെ നിർബന്ധിതരാക്കുമായിരുന്നു. സൻഹെദ്രിമാകട്ടെ ഒരു കാരണവശാലും അങ്ങനെ സംഭവിക്കരുതെന്ന് ആഗ്രഹിക്കുകയും ചെയ്‌തിരുന്നു.
യേശു വീര്യപ്രവൃത്തികൾ ചെയ്യുന്നുവെന്ന കാര്യം നിഷേധിക്കാൻ കയ്യഫാവിനു കഴിഞ്ഞില്ല. പക്ഷേ അവൻ യേശുവിൽ വിശ്വസിച്ചില്ല. തന്‍റെ പദവിയും അധികാരവും നിലനിറുത്തുന്നതിലാണ്‌ അവൻ ശ്രദ്ധിച്ചത്‌. ലാസർ ഉയിർത്തെഴുന്നേറ്റെന്ന സത്യം അവൻ എങ്ങനെ അംഗീകരിക്കാനാണ്‌? ഒരു സദൂക്യനായ കയ്യഫാവ്‌ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല!—⁠പ്രവൃത്തികൾ 23:⁠8.
“ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്ന്” എന്നു സഹ ഭരണാധിപന്മാരോടു പറഞ്ഞപ്പോൾ കയ്യഫാവിന്‍റെ ദുഷ്ടത വെളിച്ചത്തായി. വിവരണം ഇപ്രകാരം തുടരുന്നു: “അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിന്നു വേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ. അന്നുമുതൽ അവർ അവനെ [യേശുവിനെ] കൊല്ലുവാൻ ആലോചിച്ചു.”—⁠യോഹന്നാൻ 11:49-53.
താൻ പറഞ്ഞതിന്‍റെ മുഴു അർഥവും കയ്യഫാവ്‌ ഗ്രഹിച്ചിരുന്നില്ല. മഹാപുരോഹിതന്‍റെ സ്ഥാനം അലങ്കരിച്ചിരുന്നതിനാൽ അവൻ യഥാർഥത്തിൽ ഒരു പ്രവചനം ഉച്ചരിക്കുകയായിരുന്നു.* യേശുവിന്‍റെ മരണം പ്രയോജനപ്രദം ആയിരിക്കുമായിരുന്നു. എന്നാൽ അത്‌ യഹൂദന്മാർക്കുമാത്രം ആയിരിക്കുമായിരുന്നില്ല. അവന്‍റെ മറുവിലയാഗം, പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിൽനിന്നു മുഴു മനുഷ്യവർഗത്തെയും മോചിപ്പിക്കാനുള്ള അടിസ്ഥാനം പ്രദാനം ചെയ്യുമായിരുന്നു.
ഒരു ഹിംസാത്മക ഗൂഢാലോചന
യേശുവിനെ പിടികൂടി വധിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ യഹൂദ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കയ്യഫാവിന്‍റെ ഭവനത്തിൽ സമ്മേളിച്ചു. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുള്ള കൂലി സംബന്ധിച്ച് യൂദാ ഈസ്‌കര്യോത്തായുമായി പറഞ്ഞൊക്കുന്നതിൽ മഹാപുരോഹിതനും പങ്കുവഹിച്ചിരിക്കാൻ സാധ്യതയുണ്ട്. (മത്തായി 26:3, 4, 14, 15) എന്നാൽ, ഒരാളെ കൊല്ലുന്നതിലൂടെമാത്രം തന്‍റെ ദുഷ്ടലക്ഷ്യങ്ങൾ കൈവരിക്കാൻ കയ്യഫാവിനു കഴിയുമായിരുന്നില്ല. ലാസർ “ഹേതുവായി അനേകം യെഹൂദന്മാർ . . . യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ [“മുഖ്യ പുരോഹിതർ,” ഓശാന ബൈബിൾ] ആലോചിച്ചു.”—⁠യോഹന്നാൻ 12:10, 11.
യേശുവിനെ അറസ്റ്റു ചെയ്യാൻ അയച്ചിരുന്ന സംഘത്തിൽ കയ്യഫാവിന്‍റെ അടിമയായ മല്‌ക്കൊസ്‌ ഉണ്ടായിരുന്നു. ചോദ്യംചെയ്യാനായി യേശുവിനെ ആദ്യം ഹന്നാവിന്‍റെയും പിന്നീട്‌ കയ്യഫാവിന്‍റെയും അടുക്കലേക്കു കൊണ്ടുപോയി. യേശുവിനെ നിയമവിരുദ്ധമായി രാത്രിയിൽ വിചാരണ നടത്തേണ്ടതിന്‌ കയ്യഫാവ്‌ യഹൂദ മൂപ്പന്മാരെ കൂട്ടിവരുത്തിയിരുന്നു.—⁠മത്തായി 26:57; യോഹന്നാൻ 18:10, 13, 19-24.
യേശുവിനെതിരായ കള്ളസാക്ഷ്യം പരസ്‌പരവിരുദ്ധം ആയിരുന്നപ്പോഴും കയ്യഫാവ്‌ പിന്മാറിയില്ല. സ്വയം മിശിഹായെന്നു പ്രഖ്യാപിക്കുന്ന ഒരുവനെക്കുറിച്ച് തന്‍റെ സഹ ഉപജാപകരുടെ അഭിപ്രായം എന്തായിരിക്കുമെന്ന് അവന്‌ അറിയാമായിരുന്നു. അതുകൊണ്ട് താൻ മിശിഹായാണെന്ന് അവകാശപ്പെടുന്നുണ്ടോയെന്ന് മഹാപുരോഹിതൻ യേശുവിനോട്‌ ആരാഞ്ഞു. താൻ “സർവ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും” തന്‍റെ കുറ്റാരോപകർ കാണുമെന്നായിരുന്നു യേശുവിന്‍റെ മറുപടി. ഭക്തിയുടെ ഒരു പ്രകടനം കാഴ്‌ചവെച്ചുകൊണ്ട് “മഹാപുരോഹിതൻ വസ്‌ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം?” എന്നു വിളിച്ചുപറഞ്ഞു. യേശു മരണയോഗ്യനാണെന്ന് സൻഹെദ്രിം വിധിയെഴുതി.—⁠മത്തായി 26:64-66.
വധശിക്ഷയ്‌ക്ക് റോമാക്കാരുടെ അംഗീകാരം ആവശ്യമായിരുന്നു. റോമാക്കാരുടെയും യഹൂദരുടെയും മധ്യസ്ഥൻ എന്ന നിലയിൽ ഇക്കാര്യം പീലാത്തൊസിന്‍റെ മുമ്പാകെ അവതരിപ്പിച്ചത്‌ കയ്യഫാവ്‌ ആയിരുന്നിരിക്കാം. യേശുവിനെ മോചിപ്പിക്കാൻ പീലാത്തൊസ്‌ ശ്രമിച്ചപ്പോൾ “അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന് ആർത്തുവിളിച്ച മുഖ്യപുരോഹിതന്മാരുടെ കൂട്ടത്തിൽ കയ്യഫാവും ഉണ്ടായിരുന്നിരിക്കണം. (യോഹന്നാൻ 19:4-6, പി.ഒ.സി. ബൈബിൾ) യേശുവിനു പകരം ഒരു കൊലപ്പുള്ളിയെ വിട്ടുതരുന്നതിനായി മുറവിളികൂട്ടാൻ കയ്യഫാവ്‌ ജനക്കൂട്ടത്തെ പ്രോത്സാഹിപ്പിച്ചിരിക്കാം. “ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല” എന്ന് വിളിച്ചുകൂകിയ മുഖ്യപുരോഹിതന്മാരുടെ കൂട്ടത്തിലും അവൻ ഉണ്ടായിരുന്നിരിക്കാം.—⁠യോഹന്നാൻ 19:15; മർക്കൊസ്‌ 15:7-11.
യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ തെളിവുകൾ കയ്യഫാവ്‌ തള്ളിക്കളഞ്ഞു. പത്രൊസിനെയും യോഹന്നാനെയും പിന്നീട്‌ സ്‌തെഫാനൊസിനെയും അവൻ എതിർത്തു. ദമസ്‌കൊസിൽ കണ്ടുമുട്ടുന്ന ഏതൊരു ക്രിസ്‌ത്യാനിയെയും അറസ്റ്റു ചെയ്യാൻ കയ്യഫാവ്‌ ശൗലിന്‌ അധികാരം നൽകുകയും ചെയ്‌തു. (മത്തായി 28:11-13; പ്രവൃത്തികൾ 4:1-17; 6:8-7:60; 9:1, 2) എന്നിരുന്നാലും പൊ.യു. ഏകദേശം 36-‍ാമാണ്ടിൽ സിറിയയിലെ റോമൻ ഗവർണറായ വിറ്റെലിയുസ്‌ കയ്യഫാവിനെ സ്ഥാനഭ്രഷ്ടനാക്കി.
കയ്യഫാവിന്‍റെ കുടുംബത്തെക്കുറിച്ച് നല്ല ഒരു ചിത്രമല്ല യഹൂദ ലിഖിതങ്ങളിൽ കാണാൻ കഴിയുന്നത്‌. ഉദാഹരണത്തിന്‌, ബാബിലോണിയൻ തൽമൂദിൽ പിൻവരുന്ന വിലാപം കാണാം: “ഹാനിന്‍റെ [ഹന്നാവിന്‍റെ] ഭവനം നിമിത്തം എനിക്ക് അയ്യോ കഷ്ടം, അവരുടെ കുശുകുശുപ്പ്” അഥവാ “പരദൂഷണം നിമിത്തം എനിക്ക് അയ്യോ കഷ്ടം.” ആരെയോ “അടിച്ചമർത്താൻ നടത്തിയ ഗൂഢാലോചന”യെയാണ്‌ ഈ വിലാപം പരാമർശിക്കുന്നതെന്നു കരുതപ്പെടുന്നു.
കയ്യഫാവിൽനിന്ന് നമുക്കുള്ള പാഠം
“കഠിനഹൃദയവും വക്രബുദ്ധിയും സാമർഥ്യവും അഹങ്കാരവും” സ്വഭാവവിശേഷതയായുള്ള ഒരു കൂട്ടമായിരുന്നു മഹാപുരോഹിതന്മാരെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടു. മിശിഹായെ സ്വീകരിക്കുന്നതിൽനിന്നു കയ്യഫാവിനെ തടഞ്ഞത്‌ അഹങ്കാരമായിരുന്നു. അതുകൊണ്ട് ആളുകൾ ഇന്ന് ബൈബിൾ സന്ദേശം തള്ളിക്കളയുമ്പോൾ നാം നിരുത്സാഹിതർ ആകരുത്‌. പ്രിയങ്കരങ്ങളായ സ്വന്തം വിശ്വാസങ്ങൾ ഉപേക്ഷിക്കാൻമാത്രം താത്‌പര്യമൊന്നും ചിലർക്കു തിരുവെഴുത്തു സത്യത്തോടില്ല. താഴ്‌മയോടെ സുവാർത്ത പ്രസംഗിക്കുന്നത്‌ തങ്ങളുടെ അന്തസ്സിനു ചേരുകയില്ലെന്ന് മറ്റു ചിലർക്കു തോന്നിയേക്കാം. വക്രഗതിക്കാരും അത്യാഗ്രഹികളും ആയവർക്ക് ക്രിസ്‌തീയ നിലവാരങ്ങൾ ഒട്ടും ആകർഷണീയമല്ല.
മിശിഹായെ സ്വീകരിക്കുന്നതിന്‌ സഹയഹൂദന്മാരെ സഹായിക്കാൻ മഹാപുരോഹിതനെന്ന നിലയിൽ കയ്യഫാവിനു കഴിയുമായിരുന്നു. എന്നാൽ യേശുവിനെ കുറ്റംവിധിക്കാൻ അധികാരമോഹം അവനെ പ്രേരിപ്പിച്ചു. അന്ത്യശ്വാസം വലിക്കുന്നതുവരെ കയ്യഫാവ്‌ ആ ശത്രുതാമനോഭാവം നിലനിറുത്തിയതായി കാണപ്പെടുന്നു. മരിക്കുമ്പോൾ നാം അവശേഷിപ്പിക്കുന്നത്‌ നമ്മുടെ അസ്ഥികൾ മാത്രമല്ലെന്ന് അദ്ദേഹത്തിന്‍റെ ചരിത്രം പ്രകടമാക്കുന്നു. നമ്മുടെ പ്രവർത്തനങ്ങളിലൂടെ ദൈവമുമ്പാകെ നിലനിൽക്കുന്ന ഒരു രേഖ നാം സൃഷ്ടിക്കുന്നു—⁠നാം നല്ലവരായിരുന്നോ കൊള്ളരുതാത്തവർ ആയിരുന്നോയെന്ന് ആ രേഖ വിളിച്ചുപറയും.

No comments:

Post a Comment